09 July, 2007

ഓര്‍മ്മയിലെ മെമ്മോറ





മെമ്മോറ എന്നത് ഒരു ഗ്രാമമാണു. നഗരത്തിലെ തിരക്കില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ പതിവു കാഴ്ചകളുള്ള ഒരു ഗ്രാമം.പരന്നു കിടക്കുന്ന കടുകു പാടങ്ങള്‍ക്കിടയില്‍ മറഞ്ഞു കിടക്കുന്ന ഒരു ചെറിയ എയര്‍ഫോഴ്‍സു സ്റ്റേഷനാണു അവിടത്തെ ഏറ്റവും പ്രശസ്തമായ സ്ഥാപനമെന്നു പറയാം.


ഇന്‍ഡ്യയുടെ വടക്കു കിഴക്കന്‍ അതിര്‍ത്തിയിലൂടെ പറക്കുന്ന വിമാനങ്ങളുമായി വാര്‍ത്താവിനിമയബന്ധം പുലര്‍ത്തുന്ന സിഗ്നല്‍ യൂണിറ്റു ശൃംഘലകളില്‍ ഒരെണ്ണം ആണു അവിടെയുള്ളത്.

ഗ്രാമീണരും എയര്‍ഫോഴ്‍സു ഉദ്യോഗസ്ഥരും പരസ്പര സൌഹൃദത്തോടെ അവിടെ ജീവിക്കുന്നു.സൈനികര്‍ അവര്‍ക്കു വേണ്ടുന്ന പാലും പച്ചക്കറിയും കോഴിയും പനങ്കള്ളും ഗ്രാമത്തില്‍ നിന്നും വാങ്ങുന്നു. ( ഉള്ളതു പറയണമല്ലോ, അവസാനം പറഞ്ഞ ഐറ്റത്തിന്റെ കസ്റ്റമേഴ്സ് ഞങ്ങള്‍ കുറച്ച് മലയാളികള്‍ മാത്രമായിരുന്നു)

പകരമായി എയര്‍ഫോഴ്സ് കോമ്പൌണ്ടിന്റെ ഉള്ളീല്‍ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലെ ഏക തിയ്യറ്ററില്‍ സിനിമ നടക്കുമ്പോള്‍ ഗ്രാമീണരെ നിര്‍ബ്ബാധം അതു കാണാന്‍ കടത്തി വിടാറുണ്ട്.ടിക്കറ്റ് വച്ചിട്ടാണു , ഫ്രീയല്ല.എന്തായാലും അടുത്ത തീയെറ്റര്‍ പത്ത് മുപ്പതു കിലോമീറ്റര്‍ അകലെ നഗരത്തിലായതു കൊണ്ടു അവര്‍ക്കു അത് വലിയ ആശ്വാസമാണു.മറ്റു എയര്‍ ഫോഴ്സ് സ്റ്റേഷ്നുകളില്‍ നിന്നും വ്യത്യസ്ഥമായി അവിടെ കാണാന്‍ കഴിഞ്ഞിട്ടുള്ള ചില കാര്യങ്ങള്‍ -



അതു ഒരു ചെറിയ സ്ഥലമായിരുന്നത് കൊണ്ടു അവിടെ എല്ലാവരും പരസ്പരം പേരു വിളിച്ച് സംബോധന ചെയ്യാവുന്ന അത്ര അടുപ്പത്തിലായിരുന്നു.അതിന്റെ വ്യത്യാസം അറിയുന്നത് പത്ത് രണ്ടായിരം പേരൊക്കെ ജോലി ചെയ്യുന്ന വലിയ സ്റ്റേഷനുകളീല്‍ ചെന്ന് വലിയ സമുദ്രത്തിലെ ചെറിയ മീന്‍ പോലെ ആകുമ്പോഴാണ്.ജോലി സമയം കഴിഞ്ഞാല്‍ (കാല‍ത്ത് ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് വരെ ) പിന്നെ ബാക്കിയുള്ള സമയം ക്വാട്ടേഴിന്റെ മുന്നിലുള്ള സ്വന്തം കൃഷി സ്ഥലത്തോ അതു കഴിഞ്ഞാല്‍ മെസ്സിലെ ബാറിലോ പോയി രണ്ടെണ്ണം വിട്ട് വീടിന്റെ മുന്നിലുള്ള ഉരുളക്കിഴങ്ങ് കൃഷിയില്‍ പുഴു വന്നതും ബാസ്മതിക്കു കിച്ചനില്‍ നിന്നും വെള്ളം തിരിച്ച് വിടാന്‍ പറ്റാത്തതിനെക്കുറിച്ചുമൊക്കെ സംസാരിച്ച് സമാധാനത്തോടെ സഹവസിക്കുന്ന ഒരു പ്രത്യേക സൈനിക സമൂഹം.

അങ്ങിനെയുള്ള മെമ്മോറയുടെ സമാധാനത്തെ പിടിച്ചു കുലുക്കിയ ഒരു സംഭവം നടന്നു.അത് ഇങ്ങിനെ.
ഒരു ദിവസം കാലത്ത് കുറെ ആളുകള്‍ ഒരു ജീപ്പില്‍ നിറ തോക്കുകളുമായി പാഞ്ഞ് വരുന്നു .ഡിഫന്‍സ് സ്ഥപങ്ങള്‍ കണ്ടിട്ടുള്ള വായനക്കാര്‍ ശ്രദ്ധിച്ചിട്ടുണാവും അവിടത്തെ പ്രത്യേകതകളായ വലിയ ഗേറ്റും നല്ല വൃത്തിയും വീതിയുമുള്ള റോഡുകളും റോഡരുകില്‍ നിരനിരയായി നില്‍ക്കുന്ന മരങ്ങളും.

മരങ്ങളില്‍ നിലത്ത് നിന്നും ഒന്നൊന്നര മീറ്റര്‍ ഉയരത്തില്‍ വരെ പെയിന്റടിച്ചിട്ടുണ്ടാകും .

- salute all that moves and paint all that stand still ,


- സാധാരണ ഡിഫന്‍സ് സ്റ്റേഷനുകളില്‍ തമാശക്ക് പറഞ്ഞു കേള്‍ക്കുന്ന സൂത്രവാക്യം ആണ്. പ്രത്യേകിച്ചും വല്ല വി ഐ പി വിസിറ്റും ഉണ്ടാകുമ്പോള്‍.

ഗേറ്റിനു മുന്നില്‍ ഒരു വണ്ടിക്കു കഷ്ടിച്ച് കടന്നു പോകാന്‍ മാത്രം വഴിയിട്ടു ബാക്കി സ്ഥലത്ത് കറുപ്പും വെളുപ്പും പെയിന്റടിച്ച റ്റാര്‍ വീപ്പകള്‍ നിരത്തി വച്ചിട്ടുണ്ടാവും .

ഒരു പാടുവര്‍ഷങ്ങള്‍ ചോറു തന്ന എയര്‍ ഫോഴ്സിനോടുള്ള എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ടു പറയട്ടെ .എയര്‍ ഫോഴ്സുകാര്‍ക്ക് നേരിട്ടുള്ള യുദ്ധത്തിനുള്ള ആയുധപരിശിലനം കമ്മിയാണ് .ഇതിനു അപവാദങ്ങള്‍ ഇല്ല എന്നല്ല. പക്ഷെ സ്വയരക്ഷക്കു മാത്രം ആയുധമെടുക്കാനാണു ട്രെയിനിങ്ങ് മുതല്‍ പഠിപ്പിക്കുന്നത് . അല്ലാതെ ശത്രുക്കളുമായി നേര്‍ക്കു നേര്‍ ഒരു യുദ്ധത്തിനു സ്കോപ്പില്ലല്ലോ . പാക്കികള്‍ വന്നാല്‍ നമ്മളെ കണ്ണുരുട്ടി കാട്ടി കയ്യിലുള്ള ആയുധം അവര്‍ വാങ്ങിച്ചു കൊണ്ടു പോകരുതെന്നു ചുരുക്കം.
പിന്നെ യുദ്ധം ചെയ്യുന്നത് പൈല‍റ്റുമാരാണല്ലോ. പിന്നണികള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ജറ്റു വിമാനങ്ങള്‍ സര്‍വീസൊക്കെ ചെയ്യുമ്പോള്‍ അതിന്റെ എഞ്ചിന്റെ ഉള്ളീല്‍ സ്ക്രൂ ഡ്രൈവറും സ്പാനറും അതുപോലെയുള്ള മറ്റു സാധനങ്ങളും മറന്നു വക്കാതിരിക്കുക.ഡോക്ടര്‍മാര്‍ ഓപ്പറേഷനു ശേഷം കത്രികയും പഞ്ഞിയും നൂലുണ്ടയും മറന്നു വെക്കുന്ന പോലെ. അത്രമാത്രം.

പിന്നെ ഈ കണ്ട സ്ഥാപനങ്ങളൊക്കെ സംരക്ഷിക്കുന്നതോ ? ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സിലെ ചുണക്കുട്ടന്മാര്‍.മിക്കവാറും ആള്‍ക്കാര്‍ ആര്‍മിയില്‍ നിന്നും പിരിഞ്ഞോ ഡെപ്യൂട്ടേഷനിലോ വന്ന ഷാര്‍പ് ഷൂട്ടര്‍മാരയായിരിക്കും.


ആറു മാസത്തിലൊരിക്കല്‍ അടുത്തുള്ള ആര്‍മി റേയ്ഞ്ചില്‍ ഞങ്ങളും പരിശീലനത്തിനു പോകും , പക്ഷെ അവിടെ ചില്ലറ വിവേചനമൊക്കെയുണ്ട്,

വായുസേനാംഗങ്ങളുടെ ടാര്‍ഗെറ്റും വെടി വെക്കുന്ന സ്ഥലവും തമ്മിലുള്ള വ്യത്യാസം അമ്പത് അടിയാണെങ്കില്‍.ആര്‍മിക്കാര്‍ക്കു അതു അറുന്നുറ്റമ്പത് അടിയാണ്.

ഞങ്ങള്‍ കിടന്നു ശ്വാസമടക്കിപ്പിടിച്ച് ഉന്നം വെക്കുമ്പോള്‍ മിക്കവറും പിന്നില്‍ നിന്നും ഇന്‍സ്റ്ററ്കട്മാ‍ര്‍ പീരങ്കി പൊട്ടുന്ന വിധത്തിലായിരിക്കും ‘ഫയര്‍’ എന്ന കമാന്‍ഡ് പറയുന്നത്.എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട് ആ കിടപ്പില്‍ കിടന്നു ഉന്നം പിടിച്ച് ഉന്നം പിടിച്ച് ഉറങ്ങിപ്പോവാതിരിക്കാനാണു അതെന്നു.

ആ സമയത്ത് ആര്‍മിക്കാര്‍ 650 അടി അകലെ നിന്നും ഓടി വന്നു ഏകദേശം 300 അടിയാവുമ്പോള്‍ പെട്ടെന്നു വാഴ വെട്ടിയിട്ടപോലെ നിലത്ത് വീണ് ചുമ്മാ ഉന്നം പീടിച്ച് കാഞ്ചി വലിച്ചാല്‍ സംഗതി നേരെ ബുള്‍സ് ഐയിലോ അതിന്റെ അടുത്തുള്ള മഞ്ഞ വട്ടത്തിലോ കൊള്ളും. നമ്മുടെ ഉണ്ട റ്റാര്‍ഗെറ്റിന്റെ മരക്കാലില്‍ കൊള്ളുന്നത് തന്നെ വലിയൊരു ആഘോഷമാണു.സാധാര‍ണ അതു ചുറ്റും കൂട്ടിയിരിക്കുന്ന മണ്ണീലെവിടെയെങ്കിലും അനാഥ പ്രേതമായി അന്ത്യവിശ്രമം കൊള്ളാറാണു പതിവു.

അപ്പോള്‍ പറഞ്ഞ് വന്നത് മെമ്മോറ ആക്രമണത്തെക്കുറിച്ചാണല്ലോ . ഓടി വന്ന ജീപ്പ് ചുറ്റും നിരത്തി വച്ചിരിക്കുന്ന റ്റാര്‍ വീപ്പകള്‍ ഇടിച്ച് തെറിപ്പിക്കാനാണു വന്നത്.അവര്‍ ഒരു പാടു ഹിന്ദി സിനിമകള്‍ കണ്ടാണു പ്രാക്റ്റീസ് ചെയതത് എന്നു തോന്നു. പിന്നെ വെടി പൊട്ടി.മിനിറ്റ്കള്‍ക്കുള്ളില്‍ എല്ലാം കഴിഞ്ഞു.ആകെ പുകയും കരിഞ്ഞ മണവും മാത്രം .
സംഭവം ഇങ്ങനെ .

ടാര്‍ വീപ്പകളെ ഇടിച്ച് തെറുപ്പിച്ച് ഒരു ഒരു സര്‍പ്രൈസു എലിമെന്റ്റുണ്ടാക്കി ആ നിമിഷത്തില്‍ സെക്യൂരിറ്റികളെ മറികടന്നു ഉള്ളീല്‍ കടക്കാനുള്ള പ്ലാന്‍ ആയിരുന്നെന്ന് തോന്നുന്നു.പക്ഷെ , വിചാരിച്ച പോലെ പാട്ടകള്‍ തെറിച്ചില്ല.അവയില്‍ ഫുള്‍ ആയി സിമന്റിട്ട് നിറച്ചിരിക്കുകയായിരുന്നു. വീപ്പകളില്‍ ഇടിച്ച ജീപ്പ് പന്തു തെറിക്കുന്നത് പോലെ തെറിച്ചു പുറകോട്ടു പോയി. എന്താണെന്നു സംഭവിക്കുന്നതെന്നു അവര്‍ മനസ്സിലാക്കുന്നതിന്നു മുന്‍പു തന്നെ ഗേറ്റിലിരുന്ന സെക്യുരിറ്റി അണ്ണന്മാര്‍ അവരെ ചുട്ടു പുകച്ചു പര ലോകത്തേക്കയച്ചു സാരെ ജഹാന്‍ സേ അച്ചായും ജന ഗണ മന ഗണയും പാടിക്കഴിഞ്ഞിരുന്നു.

സംഗതി അക്രമികള്‍ വിചാരിച്ച പൊലെ സിനിമ സ്റ്റൈലില്‍ തന്നെ നടന്നു . പക്ഷെ ക്ലൈമാക്സ് ലേശം മാറിപ്പോയി എന്നു മാത്രം.പിന്നെ പതിവുപോലെ അനേഷണങ്ങള്‍ നടന്നു കാണണം . അവര്‍ തീവ്രവാദികളായിരുന്നോ അതൊ കൊള്ളക്കാരായിരുന്നോ ഒന്നും അറിയില്ല. പിന്നെ കാര്യമായി ഒന്നും പുറത്ത് കേട്ടതുമില്ല.കൌബോയ് സിനിമകളില്‍ കാണുന്ന പോലെ ആദ്യം വെടി,പിന്നെ ചോദ്യം എന്ന മട്ടിലാണല്ലോ സംഭവം അരങ്ങേറിയത്.അതു കൊണ്ടായിരിക്കാം

.............

അണ്ണാ അണ്ണന്‍ എയര്‍പ്പോഴ്സിലെ ച്വോറിന്റെ കാര്യം മാത്രമെ കഥയില്‍ പറഞ്ഞുള്ളു.അപ്പം ചപ്പാത്തിയും ചിക്കനും കടുക്കയിട്ട പരിപ്പ് കറിയും റമ്മും ഒന്നും ഇതില്‍ വരില്ലല്ലേ ? ചോദിക്കുന്നത് ലവന്‍ , മനസ്സാക്ഷി..

- അതിപ്പൊ അങ്ങിനെ ഓരോന്നു പറഞ്ഞു വന്നാല്‍ ടെയിം കഴിഞ്ഞു കള്ളടിച്ചു മെസ്സില്‍ പോയതും കുക്കുമായി വഴക്കുണ്ടാക്കിയതും കൂടെയുണ്ടായിരുന്ന സര്‍ദാര്‍ജി കാംഗ് കുക്കിനെ എടുത്ത് ചൂളയില്‍ എറിയാന്‍ പോയതും പിറ്റെന്നു രണ്ടു പേരും കൂടി മെസ്സ് ഓഫീസറുടെ മുന്നില്‍ അറ്റന്‍ഷനായി നിന്നതും അവന്റെ പേഴ്സണല്‍ ഡോക്യുമെന്റില്‍ അവസാനത്തെ വാണിങ്ങ് ലെറ്റര്‍ കൂടി കയറിക്കൂടിയതും മെസ്സ് ഓഫിസറും ലോജിസ്റ്റിക്സ് ഓഫീസറും ഒരാളായതിനാല്‍ നമ്മളെ ഉപദേശിച്ച് ഉപദേശിച്ച് കരയിച്ചതും എല്ലാം എഴുതാന്‍ പറ്റുമോഡെ ! പിന്നെ നമ്മടെ ഇമേജ് എപ്പ കാക്ക കൊത്തി കൊണ്ടു പോയി എന്നു ചോദിച്ചാല്‍ മതി .

.............


കുറിപ്പ്. ഫോട്ടൊ പഴയതല്ല. എയര്‍ മാര്‍ഷല്‍ ബാലി മെമ്മോറ സന്ദര്‍ശിക്കുന്നു.






Labels: ,