08 June, 2007

പാഠഭേദങ്ങള്‍ .

അച്ഛനും മകനും നടക്കുകയായിരുന്നു.വര്‍ഷങ്ങളായി തരിശായിക്കിടക്കുന്ന പാടം കടന്നു , ഇരുട്ടു വീഴുന്ന വഴിയുടെ അരികിലുള്ള കാഴ്ചകളൊക്കെ ഉള്‍ക്കൊണ്ടു പതുക്കെ.

മകന്‍ ചെറുപ്പം മുതലെ ബോര്‍ഡിങ്ങ് സ്കൂളിലാണു വളര്‍ന്നത്.അച്ഛന്‍ കോര്‍പ്പറേറ്റ് ജീവിതത്തിന്റെ പടവുകള്‍ കയറുമ്പോള്‍ ഒരു തടസ്സമാവാതിരിക്കാന്‍.
പിന്നെ അയാള്‍ പെട്ടെന്നൊരു ദിവസം ജോലി മതിയാക്കി വിശ്രമ ജീവിതം സ്വയം അടിച്ചേല്‍പ്പിക്കുകയായിരുന്നു .നഗരത്തിലെ ഫ്ലാറ്റ് ജീവിതത്തിലേക്കു ഒതുങ്ങിക്കൂടാതെ,നഗരത്തിലെ കോക്റ്റെയില്‍ സൌഹൃദങ്ങളെല്ലാം പൊട്ടിച്ചെറിഞ്ഞു ,പഴയ തറവാടിലേക്കു ഒരു കൂടുമാറ്റം.

ഇപ്പോള്‍ പഠിപ്പൊക്കെ കഴിഞ്ഞു ജോലിക്ക് പ്രവേശിക്കുന്നതിനു മുന്‍പുള്ള ഇടവേളയില്‍ , മകനു അന്യമായിരുന്ന നാടിന്റെ കാഴ്ച്ചകള്‍ കാണിച്ചു കൊടുക്കുകയാണു , ഒരു പ്രായശ്ചിത്തം പോലെ
......

റോഡ് ഒരു ചൂണ്ടക്കൊളുത്ത് പോലെ തിരിയുന്നിടത്ത് ഒന്നു രണ്ടു കുടിലുകളില്‍ എപ്പോഴും ചായം തേച്ച ചുണ്ടുകളുമായി പുറത്തേക്കു നോക്കി നില്‍ക്കുന്നതു സ്ത്രീകളെ കാണാം. ചില അപരിചിതര്‍ കയറിയിറങ്ങുന്നതും.

ആ കാഴ്ച്ച കണ്ടു പരസ്പരം അവര്‍ നോക്കുമെന്നല്ലാതെ ഒന്നും പറയാറില്ല..
- എല്ലാ വഴിയോരക്കാഴ്ചകളില്‍ നിന്നും എന്തെങ്കിലും പഠിക്കാനുണ്ടെന്നു പറയാറുള്ള അച്ഛന്‍ ,ഇതിനെക്കുറിച്ച് മാത്രം എന്തെ ഒന്നും പറയാത്തെ ? എന്നു അവന്‍ വിചാരിച്ചു.

അവന്റെ മനസ്സു വായിച്ചെന്നവണ്ണം അയാള്‍ ചെറുതായി ചിരിച്ചു കോണ്ടു പറഞ്ഞു.

സെല്‍ഫ് മാര്‍ക്കറ്റിങ്ങ് ....കോര്‍പ്പറേറ്റു കോണിയുടെ ആദ്യത്തെ പടിയല്ലെ മോനെ .

.........

തെരുവിന്റെ അറ്റത്തുള്ള ഓല മേഞ്ഞ ചെറിയ കടയില്‍ രണ്ടു മൂന്നു ദിവസമായി ഒരു എരുമയെ കെട്ടീയിരുന്നു.എപ്പോഴും തീറ്റ തിന്നു , ദേഹത്ത് പുരട്ടിയ എണ്ണയില്‍ മിനുങ്ങി, വലിയ ചുവന്ന കുറി തൊട്ട് അതു അങ്ങിനെ നല്ല സുന്ദരിയായി നിന്നു .

ഇടക്കു കഴുത്തില്‍ അണീഞ്ഞ ചെമ്പരത്തീ പൂവിന്റെ മാല നാക്കെത്തിച്ചു പൊട്ടിക്കാന്‍ നോക്കി . വരുന്നവരും പോകുന്നവരും അതിനെ നോക്കുകയും ചിലര്‍ അടുത്ത് വന്നു തൊടുകയും വഴിയില്‍ പോകുന്ന കുട്ടികള്‍ പുല്ല് പൊട്ടിച്ചു കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു.

തന്റെ പുതിയ പദവിയില്‍ അതു ലേശം അഹങ്കരിക്കുന്നതു പോലെ അവനു തോന്നി.എന്നാലും അവന്‍ അതിനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.

പക്ഷെ അതിനെ അങ്ങിനെ വഴിയരികത്തു ആളുകള്‍ ബസ്സു കാത്തു നില്‍ക്കുന്നതിനടുത്ത് കെട്ടി നിര്‍ത്തിയിരിക്കുന്നതിലെ അനൌചിത്യം അവനെ ചെറുതായി അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.

അച്ഛന്‍ തല പൊന്തിച്ച് കുറച്ച് നേരം അതിനെ നോക്കി ഒന്നും പറയാതെ പിന്നെയും ധൃതിയില്‍ നടന്നു.

പിറ്റെ ദിവസം , പതിവു നടത്തം നടന്നു നടന്നു അവര്‍ തെരുവിന്റെ അടുത്തെത്തി.മകന്‍ പതിവു പോലെ എരുമയെ പരതി.

പക്ഷെ കണ്ടത് മേശപ്പുറത്ത് വച്ചിരിക്കുന്ന അതിന്റെ തല മാത്രം.അതിന്റെ വലിയ കണ്ണുകള്‍ ചെറിയ ഒരു ആശ്ചര്യഭാവത്തോടെ തുറന്ന് തന്നെയിരുന്നു.ഉടല്‍ ചുവന്ന തോരണങ്ങള്‍ പോലെ മുകളില്‍ കെട്ടിയ മുളയില്‍ ചുറ്റും തൂങ്ങിക്കിടപ്പുണ്ടായിരുന്നു.

അവന്‍ അച്ഛനെ നോക്കി.അയാളുടെ മുഖത്ത് ആദ്യം അനുകമ്പയും പിന്നെ പതിവില്ലാത്ത പകയും രൌദ്രഭാവവും മിന്നി മറഞ്ഞു .

അവന് തോന്നി അച്ഛന്റെ മനസ്സ് വര്‍ത്തമാന കാലത്തിനും ഭൂതകാല പ്രതാപങ്ങള്‍ക്കും ഇടയില്‍ മാറി മാറി സഞ്ചരിക്കുകയാണെന്നു.

മനസ്സില്‍ വന്ന ചോദ്യം അടക്കി അവന്‍ മുഖം എതിര്‍വശത്തേക്കു തിരിച്ചു

............

Labels: